Tuesday, July 28, 2009

പ്രതിരോധത്തിന്റെ മറുപുറങ്ങള്‍

ഞാന്‍ നിന്നെ പ്രതിരോധിക്കുന്നിടത്ത്
അവിശ്വാസത്തിന്റെ ചിഹ്നമുണ്ട്.
നിന്റെ ശരി, തെറ്റാണെന്ന്
സമര്‍ത്ഥിക്കുന്നിടത്താണ്
എന്റെ വിജയം .
നിന്നിലെ ഓരോ ഏടുകളും ചികഞ്ഞ്,
ഓരോ നേരും ഉടച്ച്,
നുണകള്‍ തിരുകിക്കയറ്റി
നിന്നെ തെറ്റിന്റെ കുപ്പായമണിയിക്കും.
നിന്റെ തെറ്റിലാണ്‌ ഞാന്‍
എന്റെ ശരി കണ്ടെത്തുന്നത്.
നിന്റെ ശരികളെ ഞാന്‍ തമസ്കരിക്കും,
തെറ്റുകളെ പര്‍വ്വതീകരിക്കും.
കാരണം
നീ ഒരു വലിയ തെറ്റാകുന്നിടത്താണ്
ശരിയെന്ന നിലയില്‍ എന്റെ പ്രസക്തി

Saturday, July 25, 2009

ഒളിമുറകള്‍...

പരീക്ഷണ ശാലയില്‍ ഒരുങ്ങുന്ന കൊതുക്
ചോദ്യങ്ങള്‍ തൊടുക്കില്ലെങ്കിലും
മറ്റു കൊതുകിനെ
കൊന്നൊടുക്കുമെന്ന് പ്രതിജ്ഞ
പറന്നുയരുമ്പോഴും
ഉടലില്‍ പറ്റുമ്പോഴും
അതേ പ്രതിജ്ഞ !

പക്ഷിപ്പനി ,
ഡങ്കിപ്പനി,
പന്നിപ്പനി;
പിന്നെയുമേതല്ലാമോ!

ഓരോ കൊതുകും ദൌത്യം പേറി
അതിര്‍ത്തി താണ്ടുന്നത്
പുതു യുദ്ധമുറ;
രേഖയില്‍ ഇല്ലാതെ ...
നാലാം ലോകം
ഗിനിപന്നികളാകുന്നതും
കടലാസിലില്ലാതെ...

യുദ്ധ മുഖത്തേക്കിനി
ലഫ്റ്റ്‌ റൈറ്റ് വേണ്ടാ ,
ആയുധപ്പുരകളും ...
റഡാറിന്റെ കണ്‍വെട്ടിച്ചു
കുതിക്കും കൊതുകിന്‍ പടയെ
കരുതിയിരിക്കുക ...

ഉറക്കം ഞെട്ടും രാത്രികളില്‍
ആളുന്ന കിനാവിലും
കൊതുകുകള്‍ ആര്‍ത്തലക്കുന്നത്
ഇറക്കുമതിയുടെ പാപക്കറയോ?
കുത്തി നോവിക്കാതെ ചോരയൂറ്റി
മറ്റൊരുടല്‍ ലക്ഷൃമാക്കുന്നത്
നരകനിര്‍മ്മിതികള്‍.

എന്റെ വിരിപ്പില്‍ ഒട്ടിയ മുട്ടകള്‍,
മറ്റൊരു പനിക്കായി ചിറകുവിരിച്ച്
പുതു ദൌത്യമായി
പിന്നെയും പെരുകുമാപ്പട ;
കിനാവിന്റെ കുഴികള്‍ താണ്ടുമ്പോള്‍
ഹിലാരി ക്ലിന്റന്മാര്‍
ആയുധപ്പുരകള്‍ മേയുന്നത്
ഇരുട്ടിന്നാഴം കൂട്ടും ഭീകരത.

കണ്ണടഞ്ഞു പോകുമ്പോഴും
പുതിയ പടയാളികള്‍
പരീക്ഷണ ശാലയില്‍
ഒരുങ്ങുന്നുണ്ട്.

Friday, July 24, 2009

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ...

കമ്പ്യൂട്ടറിന്നക്ഷരങ്ങളില്‍ ,
മൌസിന്‍ നീക്കത്തില്‍ ,
മൊബൈല്‍ഫോണ്‍ സന്ദേശങ്ങളില്‍
കത്തുകള്‍ നഷ്ടമായത്
ഗൃഹാതുരതയോടെ...

പൂമുഖത്തു മുഴങ്ങിയ
സൈക്കിളിന്‍ ബെല്ലടി ;
നീലയിന്‍ല്ലന്‍ടില്‍ ചാഞ്ഞും പുളഞ്ഞും
നെഞ്ചിടിപ്പ് പകര്‍ന്നു
കലപില കൂട്ടിയ പദങ്ങള്‍...

സൈക്കിളിലെ കാക്കിധാരി
വേഷമഴിച്ചു, മോട്ടോര്‍ സൈക്കിളില്‍
പുതു ചമയത്തോടെ ...
ഫോണ്‍ ബില്ല് ,
വായ്പ്പാ രശീതുകള്‍ ,
ക്രെഡിറ്റ് കാര്‍ഡറിയിപ്പുകളും...

അക്ഷരവടിവിനെ ചൊല്ലി
വാചാലയായപ്പോള്‍
എന്തിനക്ഷരമെഴുതാന്‍
പഠിക്കണമെന്നു മകന്‍ !
വിരലുകളുടെ ചന്തംകെടുത്തി ,
കുപ്പായത്തില്‍ മഷി പുരട്ടുന്ന
പേനയുമിനി വേണ്ടാ ...

മോണിറ്ററിന്‍ തിളക്കത്തില്‍ ,
മൌസിന്‍ നീക്കത്തില്‍ ,
വിവിധ വര്‍ണ്ണം പേറി
ഞെളിയുന്ന ഫോണ്ടുകള്‍ ...
പിന്നെയെന്തിനീ കടലാസ്സും പേനയും !

മകന്‍ പടിയിറങ്ങുമ്പോള്‍
നെഞ്ചിലൊരു നെരിപ്പോട് .

നാളെ ,
കീബോര്‍ഡില്‍ വഴങ്ങാത്ത വാക്കുകള്‍
വെട്ടി മാറ്റപ്പെടാം ;
മറ്റൊന്നിനായ്‌ ...
പിന്നെയീയമ്മയേയും ...

Saturday, July 18, 2009

ഭയമാണെനിക്ക്...(കവിത)

'ഈ വാച്ചെനിക്ക് വേണ്ട ,
മറ്റൊന്ന് ...'
ഏഴാം ക്ലാസുകാരനില്‍
രൂപപ്പെട്ട ആശയില്‍
എന്തിനാണ് ഞാന്‍
അസ്വസ്ഥയാകുന്നത്?
ഞാന്‍ വാങ്ങിക്കൊടുത്ത വാച്ചില്‍
അവനു രസം കെട്ടതെങ്ങിനെ?!
ക്ലാസുമുറിയില്‍ സഹപാഠി
വില്പനക്കായി കൊണ്ടുവന്ന ,
വിദേശ നിര്‍മിത
പൊന്‍ നിറം ചമഞ്ഞ വാച്ചില്‍
കണ്ണഞ്ചിയത് ...
അതുവഴി മകന്‍ ചമഞ്ഞ
വേഷം ആരുടെതാകാം ...
ഭയമാണെനിക്ക്
ആശകള്‍ ആകാശത്തോള-
മുയര്‍ന്നാല്‍?!
അവന്‍ തേടിയേക്കാവുന്ന
വഴികളോര്‍ത്തു
നടുക്കമാണെനിക്ക്...
എതിരിട്ടാല്‍ ,
ഒരുമുഴം കയറിലോ,
പാളത്തിന്റെ തണുപ്പിലോ
അവന്‍ സ്വാന്തനം തേടിയാല്‍?!
തലേന്നാളിറങ്ങിയ പത്രം
നടുക്കമാകുന്നു .
മൊബൈല്‍ ഫോണ്‍ കിട്ടാതെ
കയറില്‍ കെട്ടൊരു
ജീവിത ചിത്രം
മുതുകില്‍ ഭാരമേറ്റി
നടന്നു നീങ്ങിയവന്‍
സായാഹ്നത്തില്‍ ,
സ്ട്രെച്ചറിന്‍ ഭാരമായ്‌
മടങ്ങിയെത്തുന്നത്
എന്റെ പേക്കിനാവുകളിലൊന്ന് ...

പ്രണയം (കവിത)

കാമിനിക്കായ് കാതറുത്ത്
പ്രണയത്തിനു പുതു ചമല്‍ക്കാരം
നല്‍കിയവന്‍ വാന്ഗോഗ്...
സൂര്യകാന്തിയിലെ പോക്കുവെയിലില്‍
ധ്യാനം കൊണ്ട ഹൃദയം ,
രാത്രിയില്‍ മുറിച്ചു രുചിച്ചത് ...
പിയാനോയുടെ സംഗീതത്തില്‍
നേരിപ്പോടിന്നരികെ
സ്വയമറിഞ്ഞത്...

ഇന്ന് ...
കാമിനിക്ക് കാതറുത്തുവച്ചു
മടങ്ങുമ്പോള്‍
ഇറച്ചി മസാലയുടെ മണം.
ആവെശത്തോടെ കലത്തില്‍
കുത്തിമറിയുന്ന ഇറച്ചി ...
നാവില്‍ വെള്ളമൂറുന്നൂ,
വിശപ്പും ...
ചട്ടുകം ഇളകി മറിയുമ്പോള്‍
മറ്റൊരാശ,
ബാക്കിയായ അവയവങ്ങള്‍
കിട്ടിയെമ്കില്‍ ...

ഇനിയും നടന്നു തീരാതെ ...(കവിത)

ശീതീകരണ മുറികള്‍
സജീവമാകുമ്പോള്‍
തെരുവില്‍ ഇങ്ങനെയൊരാള്‍ ...
കാതുകള്‍ ഉറുമ്പിനന്നമായി,
കാലിലെ വ്രണങ്ങള്‍
ഈച്ചയാര്‍ത്തു ചിരിക്കുന്നു .
അല്ലയോ വഴിയാത്രക്കാരാ ,
നിന്നെ വിളിക്കാന്‍
സ്വരമില്ലാത്തത്
നാവു പുഴുവരിച്ചതിനാല്‍ ...
ഒന്ന് തിരിഞ്ഞു നോക്കുക
നാണയമെറിയണമെന്നില്ല.
വ്രണപ്പുറ്റുകളാല്‍
വിശപ്പെന്നേ കെട്ടുപോയി .
നാണയമുയര്‍ത്താനാവാതെ
വിരലിന്റെ ജീവന്‍ എന്നേ
നിലച്ചുപോയീ ...
ശീതീകരണ മുറിയിലെ ഫയലുകള്‍
ബജറ്റിനൊരുങ്ങുമ്പോള്‍
എന്നേ ഓര്‍ക്കില്ല ,
ഞാനെന്നേ കാനേഷുമാരി പട്ടികക്കന്യനായി ...
എങ്കിലും വഴിയാത്രക്കാരാ ,
ഞാനിപ്പോഴും തെരുവില്‍ നിന്നും
തെരുവിലേക്ക് നടക്കുന്നു ,
മനസ്സുകൊണ്ട് ....

Saturday, July 11, 2009

ചതുരത്തിലെ ജീവിതം ...(കവിത)

നിരങ്ങിയെത്തിയ പാത്രത്തിന്റെ കിരുകിരുപ്പ്‌
ഉടലിനു പുളിച്ച വികാരമാകുന്നത്
ഏതു കാത്തിരിപ്പിന്‍ അലസതയില്‍..
മതിലുകള്‍ക്കുള്ളില്‍ ചതുരത്തില്‍
ജീവിതം തറഞ്ഞ്‌ എങ്കോണിച്ചത്
ലോകത്തിന്‍ തിമിരം പണിത ഉച്ചകളിലോ?
പാതിരാവിന്‍ വിറങ്ങലിച്ച ചിന്തയിലോ?

അല്ലയോ കാവല്‍ക്കാരാ,
നിന്റെ കണ്‍വെട്ടിച്ച് പോകാനാവില്ല,
വൃണത്തിലുമാ ചങ്ങല കടിക്കുന്നു .

വേദന വായിക്കപ്പെടാതെയായിട്ടു
കാലമെത്രയായി...
കലണ്ടര്‍ തൂങ്ങാത്ത ചുവരില്‍
ഇരുട്ടിനെ പകലായും
രാത്രിയായും എണ്ണാനാവാതെ
ഒരേയിരിപ്പിന്‍ ദീനത.

എങ്കിലുമോര്‍മ്മയുണ്ട്,
മുളന്തണ്ടിന്‍ കളി,
പോലീസ്, കള്ളന്‍ വേഷങ്ങള്‍...
കൊള്ളരുതാത്തവനെന്നു നാമം വീണത്‌
തെറ്റിനെ എതിരിട്ടപ്പോള്‍...

അമ്മിഞ്ഞപ്പാല്‍ കുടിച്ചതോര്‍മയില്ല,
ചോരമോണയുടെ ചിരിയും...
എങ്കിലുമോര്‍ക്കുന്നു,
വാരിയെല്ലുടച്ച ബൂട്ട്സുകള്‍,
പണ്ട് കുടിച്ച പാല്‍ കക്കിയതും...

ഇനിയൊന്നും ചോല്ലാനില്ല,
പുറപ്പാടിന്‍ ഒച്ച മുഴങ്ങുന്നു...
ചലം ചുരത്തും ദുര്‍ഗന്ധത്തിലൂടെ
മരണത്തിന്‍ സൈറനും

ജീവിതത്തിനു ചതുരാകൃതി,
കാഴ്ചക്കും...
എനിക്കായി ഒരുങ്ങുന്ന കയറിനും
ആരാചാര്‍ക്കും അതെ ആകൃതിയോ?

എങ്കിലും കയര്‍
കുഴങ്ങുന്നുന്ട് ,
അഴുകിയ കഴുത്തില്‍
ബലം കൊള്ളാനാവാതെ...

ഹൃദയങ്ങളകലുന്നത് ... (കവിത)

കൂവലും മറുകൂവലു-
മന്യമായ തോണിപ്പുര.
നെഞ്ച് വിരിച്ചാ പാലത്തില്‍
വികസനക്കുതിപ്പിന്റെ സൈറന്‍..

മഴയില്‍ ചെളിക്കുളമാകുന്ന,
വേനലില്‍ പൊടിയിലാറാടിച്ച
ചെമ്മണ്‍ പാതയില്ല .
വേലിപടര്‍പ്പിലെ മുക്കൂറ്റി
പൂക്കളില്ല ...
ചെറുമിയുടെ പാട്ടില്ല ,
കൊയ്ത്തു മെതിയുടെ
ബഹളമില്ല ....
എങ്ങുമാ സൈറന്‍

ടാറിന്റെ ഗന്ധം ...
സഞ്ചാര കുതിപ്പുകള്‍
കാക്കികുപ്പായക്കാര്‍
പാറാവ്‌ നില്‍ക്കുന്ന;
കാറ്റു തടഞ്ഞ് ഉയര്‍ന്ന
കെട്ടിടങ്ങള്‍ ...
വികസനപ്പാതയില്‍
അടുത്ത നാടുകളും ,
മാഞ്ഞുപോയ അതിര്‍ത്തികളും ,
അകന്ന ഹൃദയങ്ങളും ...
എങ്കിലും ,
ഒരുപാലം ഞാന്‍ സ്വപ്നം കാണുന്നൂ ...
എന്നെയും ,നിന്നെയും ,അവനെയും
ചേര്‍ത്തുകൊണ്ട്ട് ....

Friday, July 10, 2009

ഘടികാരവായനയില്‍...(കവിത)

ചിലന്തി കൂടുവച്ച ഘടികാരം,
നിശ്ചലമാചൂണ്ടു വിരലുകള്‍...
ഉന്നം വയ്ക്കുന്നത് എവിടെക്കാവാം?
പത്ത്, നാല് ,
എന്നീ അക്കങ്ങളില്‍ മൃതിയടയുമ്പോഴും
എന്തിലാവാം ഞെട്ടിയത്?
കലണ്ടര്‍ വര്‍ഷത്തില്‍
ഏതോ കോളത്തില്‍ ചരമമടഞ്ഞ
ഘടികാരവായന
എന്റെ ഉറക്കം കെടുത്തുന്നുണ്ട്...
മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടിലും
ചൂണ്ടു വിരല്‍ മരണം എറിഞ്ഞത്...
എന്റെ നിഴലിനെ ചെറുതും വലുതും
ശൂന്യവുമാക്കി അടയാളപ്പെടുത്തിയത്...
ചിലന്തിയിലേക്ക്
നാവു നീട്ടുന്ന ഗൌളിയും
ചിലക്കലും എന്താവാം ഓര്മപ്പെടുത്തുന്നത് ?
ചത്ത ഘടികാരത്തില്‍
ഗൌളിയിലൂടെ,
ചിലന്തിയിലൂടെ
ജീവന്റെ തുടിപ്പുണ്ടാകുമ്പോള്‍
സൂചികള്‍ പണിശാലയെ
ഉന്നം വയ്ക്കുന്നുണ്ട്‌...
പണിപ്പുരയില്‍ കുപ്പായമണിയുമ്പോള്‍
ഘടികാരത്തിന് ഗ്യാരന്റി കുറിച്ച നിര്‍മാതാവ്,
അണിയിച്ചൊരുക്കിയവര്‍,
കച്ചവടക്കാരന്‍
ഒക്കെയും മണ്ണ് പറ്റിയപ്പോള്‍
ചത്തിട്ടും ഘടികാരം ജീവിക്കുന്നുണ്ട്...
വിറങ്ങലിച്ചതെങ്കിലും
ചൂണ്ടുവിരല്‍ അര്‍ഥം കോറുന്നുണ്ട്...
ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയില്‍
ഘടികാരവായനയില്‍ മുഴുകുമ്പോള്‍
ചൂണ്ടുവിരല്‍ ഇന്നലെയിലും നാളെയിലും
വൃഥാ കണ്ണെറിഞ്ഞു കലഹിക്കുന്നുണ്ട്

അസ്തമയ കാഴ്ച...(കവിത)

ബീഡിപ്പുകയുടെ ഞെളിയലില്‍
ചെറുപ്പത്തിന്‍ ആവേശം.
കീഴടക്കാന്‍,
തകിടംമറിക്കാന്‍...
പുക കരുതാം,
ആകശം തുളച്ചു കയറാം
മേഘ സഞ്ചാരത്തിലൂടെ
നക്ഷത്രങ്ങളെ പുണരാം...
കാറ്റില്‍ പുക ഉലയുന്നത്
മായുന്നത്
സ്വപ്നത്തിന്‍ വീഴ്ച...
കെട്ട യൌവനം.
പുകയുടെ നൂലുകളില്‍
കത്തുന്ന ഹൃദയത്തില്‍
നിമിഷത്തിന്‍ ചരമക്കുറിപ്പ്‌.
വിഷാദത്തിന്‍ ഏങ്ങലടികള്‍,
അസ്ഥിയില്ലാപുഞ്ചിരിയുമായി
മരണത്തിന്‍ ഒളിഞ്ഞു നോട്ടം ...
കത്തുന്ന ബീഡിയില്‍
ഹൃദയത്തിന്‍ തുണ്ട് ചോര.
അസ്തമയ കാഴ്ചയില്‍
അടര്‍ന്നു വീഴുന്ന കിനാവില്‍
പിടയുമാ കഫം.

Friday, July 3, 2009

വാക്കുകള്‍ വക്രിക്കുന്നത് ...(കവിത)

വാക്ക് നല്ലതോ ചീത്തയോ ...
വെളിപ്പെടുന്നത് ശരീര ഭാഷയിലൂടെ .
കുത്തിമലര്‍ത്താനുമൂട്ടി-
വളര്‍ത്താനുമാ പദം...

പദം നന്നായിട്ടെന്ത് ,
വികാരം മോശമെന്കില്‍ ...

കണ്ണൂര്‍ എക്സ്പ്രസ്സിന്റെ
ടോയിലറ്റില്‍
ലിപികള്‍ വഷളതതമാകുന്നത്
എഴുതിയ ഹൃദയത്തിന്റെ കോണുകളില്‍ ...

ആരെയോ ഉന്നം വച്ച
ഫോണ്‍ നമ്പര്‍
അരോചകമായത്
കുറിച്ച നേരത്തെ ചിന്തകളില്‍ ...

സ്ത്രീ നാമം നന്നെങ്കിലും
അരികുപൊട്ടിയ ചിന്തയില്‍
ചന്തം നഷ്ടമായി ചത്തു കിടന്നത് ...

Thursday, July 2, 2009

ഛെ ...(കവിത)

ഛെ ...
ചാനല്‍ നീക്കല്ലേ ,
രസക്കെട്ടു മുറിക്കല്ലേ ...
ടെലിവിഷനു മുന്നില്‍
എട്ടു വയസ്സിന്‍റെ കലമ്പല്‍ ...
മറഞ്ഞുപോയ ഫ്രെയ്മില്‍
മുഖം പാതി മറച്ച തോക്കുധാരി ...
തുറിച്ച കണ്ണിന്‍റെ ചോരപ്പില്‍
ഇരയുടെ അമ്പരപ്പ് ...

'ഛെ' എന്ന സ്വരത്തില്‍
തലമുറയുടെ വിടവില്‍
വൈക്കോലിന്റെ മണംകെട്ട
വെടിക്കോപ്പുകള്‍ ...
കാഴ്ചക്കു നഷ്ടമായ
ഭക്ത ഹനുമാന്‍ ...

കൊച്ചുമകന്റെ ആര്‍പ്പില്‍
നിലതെറ്റിയ ഇരകള്‍ ...
ഒഴുകിപ്പരന്ന ചോരയില്‍
ആര്‍ത്തിയോടെ നോക്കി
മറ്റൊന്നിനായ്‌ കാത്ത്...

പാഞ്ഞടുക്കുന്ന ബൂട്സുകള്‍
വേട്ടയുടെ തകര്‍പ്പന്‍ ശബ്ദം ...

ചാനല്‍ നീക്കുന്ന മുത്തശ്ശിയുടെ
കരണത്തെക്കാ ഇളം കൈ ...

എട്ടും എഴുപതും
തമ്മില്‍ ചേരാനാവാതെ
തമ്മിലറിയാതെ
ഒരേ സ്ക്രീനിലെ ചിത്രങ്ങളായി ...

ചില ചിന്തകള്‍ ...

നിറങ്ങള്‍
വീണ്ടും സംസാര വിഷയമാകുന്നത്
വേനല്‍ക്കിനാവുകളിലല്ല,
ചാരായപ്പുരകളിലോ
ബസ്‌ സ്ടാണ്ടിലോ അല്ല...
മതേതരന്റെ മധുശാലകള്‍ തോറും
നിറങ്ങള്‍ കള്ളികള്‍ തിരിക്കുന്നുണ്ട്...

മീന്‍ വാങ്ങാന്‍ പോയവന്‍
മടങ്ങി വരാത്തത്
അതെ നിറങ്ങളുടെ കാല്പനീകതയില്‍...

വോട്ടു പെട്ടിയിലെ
ഓരോ വിരലിന്റെയും രേഖപ്പെടുത്തല്‍
അതെ ചിന്തയുടെ പുളപ്പന്‍ ന്യായങ്ങളില്‍...

അമ്മിക്കല്ലിനു പോലും നിറം...

കലത്തില്‍ വേവുന്ന കറിയും
നിറത്തില്‍ വേര്‍പ്പെടണമെന്നു
പിന്നാമ്പുറ ശാട്യം...

എങ്കില്‍ നടപ്പാതയില്‍
മഴ മായിച്ച കാല്പാടിന്റെ നിറം എന്തായിരുന്നു?

മണ്ണില്‍,
തീയില്‍ വെന്ത
ശവത്തിന്റെ പരിണാമനിറം
എന്തായിരുന്നു?

നീ എന്തെ ഓര്‍ക്കുന്നില്ല,
എന്തെ കേള്‍ക്കുന്നില്ല,
എന്തെ കാണുന്നില്ല?
കൂക്കി വിളിച്ചു പോകുന്ന തീവണ്ടിക്ക്,
ലെവല്‍ ക്രോസിലെ കാവല്ക്കാരന്,
കിനാവിനുമൊക്കെ
നിറങ്ങള്‍ ചാര്‍ത്തുമ്പോള്‍
സഞ്ചാരത്തിന് ഏതു ഭാവം?

നിന്റെ കൈപ്പടക്ക്
കറുപ്പില്‍ ലേശം ചുവപ്പ് കൂടി കലരാന്‍
ശടിച്ചത്
ഏതില്‍ നിന്നുള്ള വേര്‍പ്പെടലിനു?

നീ ഒന്നുമറിയാതെ,
എല്ലാമറിഞ്ഞുകൊണ്ട്,
എനിക്ക് മുന്നില്‍,
എന്നിലും വിണ്ണിലും
പാടി നടക്കുമ്പോള്‍
നിന്റെ നിറമോര്‍ത്തു
ഇന്ന് ഞാന്‍ എന്നെ അറിയുന്നു...

എങ്കിലും ഇറ്റു വീണ കണ്ണീരിന്റെ
നിറം ചികഞ്ഞു
രസം നിരത്തി ലോകം
ചില ചിന്തകള്‍ നിരത്തുന്നുണ്ട്‌...

Wednesday, July 1, 2009

ഇരകള്‍ കൊടിപിടിക്കാത്തത് ...

ഷോര്‍ണൂര്‍ സ്റ്റേഷനില്‍
തീവണ്ടികള്‍ക്കിടയില്‍
പൈപ്പ് ലൈനില്‍ ഇരിക്കുന്ന കാക്ക ...
കണ്ണുകള്‍ എന്താകാം തിരയുക?
പാളത്തില്‍ ചിതറിയ
മലം ആരുടെതെന്ന്
തരം തിരിക്കുകയോ ?
തടിച്ചു കുറുകിയ മമ്മതിന്റെ ?
നീണ്ടു മെലിഞ്ഞ
ദാമോദരന്റെ ?
താടി നീട്ടിയ പത്രോസിന്റെ ?
അതുമല്ലെങ്കില്‍
കബന്ധത്തിലെ
മതേതര കാഴ്ചയിലോ ?!

തല പൊന്തിച്ച പുഴുക്കള്‍,
കുപ്പായമണിയാതിരുന്നത്
മതേതരനെ ഭയന്നിട്ടോ?
നാളെ കൊടി പിടിപ്പിച്ചെങ്കിലോ !
കൊടിയ മതേതര വാദിയിലും
വര്‍ഗീയത തിരിച്ചറിഞ്ഞത്
വന്‍കുടലിന്റെ ഇറക്കത്തില്‍..
തിരഞ്ഞെടുപ്പുത്സവത്തില്‍
തീന്‍ മേശയിലെത്തിയ കാളനിലും കാളയിലും
എഴുന്നു നിന്നത്...

എങ്കിലും ഷൊര്‍ണൂരിലെ കാക്കക്ക്
ഒന്നും പറയാനില്ലാതെ
കറങ്ങി തിരിയുന്ന കണ്ണുകളോടെ
ആ പൈപ്പില്‍...

അച്ചുകൂടതിലേക്ക് മടക്ക യാത്ര...

അക്ഷരം കുറിച്ച്
വിയര്‍ത്ത വിരലുകള്‍
കാലത്തെ ചൂണ്ടി
ശരിയല്ലെന്ന്...
ഒരിക്കല്‍
പലചരക്കു കടയുടെ ത്രാസ്സില്‍
പ്രണയം വച്ചത്,
കടലാസ്സിനു വഴങ്ങില്ലെന്ന്
പ്രഖ്യാപിച്ചത്...
ആറ്റിക്കുറുക്കി
മാറ്റി എഴുതുമ്പോള്‍
കടലാസ്സിനു നീളം പോരെന്ന്...
കവിയെന്നു സ്വയം പ്രഖ്യാപിച്ചു
വടക്കു വണ്ടികയറിയത്
പരാഗമൊഴിഞ്ഞ പൂവില്‍
ഹൃദയം വച്ചു കിനാവ് കണ്ടു
ആലിലയില്‍
പഴയ കാമിനിയെ വെറുത്തു...
പൊതി ചോറിനെ തള്ളിപ്പറഞ്ഞു
ബൂഫെയില്‍
വഴിവക്കിലെ ഫാസ്റ്റ് ഫുഡില്‍ കൊഴുത്തു.
അജീര്‍ണത്തിന്റെ ഉടലില്‍
ചൊറിയില്‍ ചിരങ്ങില്‍
തുളുമ്പി നടന്നു മണിയനീച്ച...
വീക്കം ഹൃദയത്തിന്,
ചിന്തക്ക്,
കാഴ്ചക്ക്,
അറിയാതെ പിന്നെയും പേനയുന്തി...
ഇല്ലാത്ത കവിതയില്‍ കലഹിച്ചു,
തെരുവ് നായക്കൊപ്പം ഉറങ്ങി
പകലില്‍ ബുദ്ധി ജീവിയെന്ന് പ്രഖ്യാപിച്ചു
അച്ചുകൂടതിലേക്ക് മടക്ക യാത്ര...

മറ്റൊരു ജീവിതം...

ജീവിതമേ,
നിന്നില്‍ നോക്കി കഴച്ച കണ്ണുകള്‍...
എന്നിലേക്ക്‌ നോക്കാതെ
നിന്നിലേക്ക്‌...
എന്റെ വികാരം പകര്തുമ്പോഴും
നിന്റെതറിയാതെ...
എങ്ങനെയാണ് നിന്റെ കണ്ണുകള്‍,
കാലുകള്‍,
നടത്തയും
ചിന്തയും...
ഇരുണ്ടു കൊണ്ടിരിക്കുമ്പോഴും
പ്രകാശിച്ചു നീ...
വീഞ്ഞിന്റെ അധരത്തില്‍
ജീവനാഡികളുടെ ചുഴിയില്‍
മഴകൊണ്ട പാതയില്‍...
ജീവിതമേ
നിന്റെ പേരെന്ത്?
രാത്രി വന്നിരിക്കുന്നു,
ആള്‍ക്കൂട്ടം പിരിഞ്ഞു പോയിരിക്കുന്നു,
തെരുവ് നായകള്‍ എചിലിലെക്കും...
ഞാന്‍ അടര്‍ത്തിയ ഇലയില്‍
ബാക്കി നിന്ന അന്നത്തില്‍
ഒരെലിയോ നായയോ
ചുണ്ട് ചേര്‍ക്കുന്നുണ്ട്...
എന്റ ജീവിതമല്ല
അവയുടെതെങ്കിലും
ജീവന്‍ തുടിക്കുന്നുണ്ട്...
എനിക്കും അവയ്ക്കും
പലചരക്കു കട
സിനിമാ ശാലകള്‍
അന്യമെങ്കിലും
പാതിരാവില്‍ ലോകം ഉറങ്ങുമ്പോള്‍
ഞങ്ങള്‍ ഉണര്ന്നിരിക്കുന്നുണ്ട്...
നിലാവ് പ്രകാശിക്കുന്നത്
ഞങ്ങള്‍ക്ക് വേണ്ടി...
ഞങ്ങളുടെ ഇരുട്ടിനെ കുത്തി മലര്‍ത്താന്‍
നക്ഷത്രം കണ്ണ് തുറക്കുന്നുണ്ട്...
എങ്കിലും ജീവിതമേ,
നീ എന്താണ്,
എങ്ങനെയാണ്?
വടി കുത്തി നീങ്ങുന്ന നിന്നോട്
എന്താണ് യാചിക്കെണ്ടാതെന്നരിയാതെ
പീള കെട്ടിയ കണ്ണോടെ...
എന്റെയും
അവരുടെയും
കണ്ണടക്കാന്‍
മരണം വരുന്നുണ്ട്...
ഒടുവില്‍,
നിന്നെയും കരിമ്പടത്തിലെറ്റി
മരണം മടങ്ങുമ്പോള്‍
തെരുവില്‍ ഉപേക്ഷിച്ച വടിക്കും
പഴന്തുനിക്കും
അര്‍ഥം കെടുമ്പോഴും
നിന്റെ ശൂന്യത അറിയിച്ച്
മറ്റൊരു ജീവിതം...

ഇരട്ടകളുടെ എതിരിടല്‍

എന്‍റെ ഇരട്ടകളുടെ
എതിരിടലില്‍ നിന്നാണ്
എന്നില്‍ കവിത പിറക്കുക...
നക്ഷത്രചിഹ്നമുള്ള ശീതീകരണമുറി
കവിതയ്ക്കുകൊള്ളാമെന്നു കേള്‍ക്കേ
എന്നിലെ ഇരട്ടകള്‍
യുദ്ധം തുടങ്ങിയിരുന്നു .
നേര്‍ രേഖയില്‍
തമ്മില്‍ വെട്ടുമ്പോള്‍
തോല്‍ക്കാതിരിക്കാന്‍
ഒരാള്‍ മറ്റെയാളെ
സംരക്ഷിച്ചത്‌ ...
ഇരട്ടകളിലോന്നു ചത്തുവീണാല്‍
കവിത നിന്നെന്നു
ഒരാള്‍ മറ്റെയാളെ
ഉണര്‍ത്തിയത്‌...
ശത്രുവിന്റെ വളര്‍ച്ചയിലാണ്
തന്‍റെ നിലനില്പെന്ന
സാമ്രാജ്യത്വ സൂക്തം
സന്ധ്യാ പ്രാര്‍ത്ഥനയായത്‌ ...
ഇരട്ടകളിലൊന്നിനു
പൌരുഷം രേഖപ്പെടുത്തി
ഒറ്റയാക്കാന്‍ ശ്രമിക്കുന്നത്
കവിതയുടെ
വിതയില്ലായ്മയിലേക്കുള്ള
ചൂണ്ടുവിരല്‍ ...

അക്കങ്ങളുടെ അത്യാര്‍ത്തി.

വ്യര്‍ത്ഥ മെന്നറിഞ്ഞെങ്കിലും
വൃഥാ കലഹിച്ചക്ഷരങ്ങള്‍...
നെഞ്ചെന്നെഴുതെണ്ടിടത്ത്
അഞ്ചെന്ന് തൂലിക
നെഞ്ചു വിരിച്ചു...

താലി അടയാളമാകുന്നിടത്
നെഞ്ചൂക്കോടെ സ്ത്രീധനം.
കാലത്തിന്റെ ഏടുകള്‍,
പൊട്ടിയ പാത്രങ്ങള്‍,
ഇറ്റുവീണ കണ്ണീര്‍...
നാല്‍ക്കവലയില്‍ നാട്ടരിവുകെട്ടു
കുത്തി മലര്ത്തപ്പെട്ട
സ്ത്രീയിലൂടെയും സഹായനിധി.
ആതുരാലയത്തിന്റെ സൂചി മുനയില്‍
അക്കങ്ങളുടെ അത്യാര്‍ത്തി.

പടിയിറങ്ങിയ മകള്‍,
ഇടനാഴിയില്‍ തൂങ്ങിയ പിതാവ്...
വായ്പ്പ ,
കറുത്ത ചരടില്‍
ഇരുട്ടിലൂടെ മാതാവിനെ ഉന്നംവച്ച്...

എന്നിലെ എന്നെ തേടി..

ജനിച്ചത്‌ നിനക്കായി
അതിനു മുമ്പ് എങ്ങോ...
തണലായി, കാറ്റായി
മഴയും വെയിലുമായി...
കാലത്തില്‍
തനിയെ
വെറും വാക്കായി
ഒഴുകി പരന്നത്
എന്നിലെ എന്നെ തേടി..

അസ്ഥികള്‍ പറക്കുന്നു ...

ഏറുപടക്കത്തിന് വീറില്ലെന്ന്
ചാവേറില്‍ എന്തുമാകാം..

വികസനം ആഘോഷിക്കാന്‍
റെയില്‍ പിറന്നത്‌...
കുരുമുളക്,
ഏലം,
തേയില
ഉരുണ്ടത് ...

വിദേശ നാണയത്തിനായ്‌
വണ്ടിയിറങ്ങിയ റബ്ബര്‍,
നെല്ലിനെ നാട് കടത്തിയത്...
സ്റ്റാട്യൂട്ടറിയിലൂടെ
അരിയും ഗോതമ്പും
സബ്സിഡിയായി എത്തിയത്
സബ്സിഡി അരുതെന്ന് എ ഡി ബി...
രേഷനെ തകിടം മറിച്ചുകൊണ്ട്...
കോരന് കഞ്ഞി പോയിട്ട്
ഇല പോലുമില്ലാതെ.

അസ്ഥികള്‍ പറക്കുന്നു
കടലും കടന്ന്...
മണല്‍ക്കാട്ടില്‍ വിയര്‍ത്തു
മറ്റൊരു വികസന മുദ്ര...
മടങ്ങി വരുന്ന അസ്ഥികള്‍ക്ക്
എന്താണ് തരാന്‍ ബാക്കി?
പെട്രോ‍ ഡോളറില്‍
ചീര്‍ത്ത രോഗപ്പൂക്കള്‍...
നഷ്ടമായ ജീവിതം...

വിതയറ്റ രചന ...

കവിതയെ ധ്യാനിച്ച്
പുതുക്കാല ചിത്രത്തുണില്‍
ഉള്ളെറിഞ്ഞൂ ...
എന്ത് എങ്ങനെ എന്ന കലാപത്തില്‍
വിഷയത്തിന്റെ രീതി ശാസ്ത്രത്തില്‍
പഴയ നിഘണ്ടുവിന്‍റെ
പാറ്റ തിന്ന ഏടുകളില്‍ ...
നിലയറ്റു നീന്തുമ്പോഴും
അറിയില്ലീ വിരലുകളുടെ
മുടന്തല്‍ നീക്കാന്‍ ...

പുതുക്കാല കവിത വേണം
വിപണിക്കലന്കാരമായി
മുഖച്ചട്ടയില്‍ ചിത്രപ്പണിയും...

വിഷയം വായിക്കപ്പെടരുത് ...
പദഘടന വധമാകണം ...
അറിയാതെയെങ്കിലും
വൃത്തതിലാകാത്തിരിക്കാന്‍
കൈകാല്‍ നീട്ടീ ,
കോട്ടുവായിട്ടൂ...

പഴയ കണക്കിനെ കൊന്നു ...
മുഴക്കോലിനഗ്രം മുറിച്ചു ...

കഴിവതുമൊരുവരിയിലൊരു പദം ...
പച്ചയായി , അതേവേഗത്തില്‍
അളവില്‍ താഴേക്കു നിരത്തുമ്പോള്‍
പദമൊന്നു കാതില്‍ ചൊല്ലി ;
കുറിക്കണമീ പദത്തെ
താഴേക്കു താഴെക്കായി
അക്ഷരം നിരത്തി ആഘോഷിക്കുക...
പുതുക്കാല കവിത തന്‍
വിതയറ്റ രചന ...

അരാഷ്ട്രീയതയുടെ കളങ്ങളില്‍... (കവിത)

പത്തു വസുകാരന്റെയുള്ളില്‍
ഭീകരത വളരുന്നത്
അച്ചടിയിലൂടെയല്ല.
പദങ്ങള്‍ നിര്‍ജീവമാക്കപ്പെട്ടു
കാഴ്ചയിലേക്ക് വളര്‍ത്തി
സൈബര്‍പുറ്റിന്‍ തടവിലേക്കും...

സ്ക്രീനില്‍ തോക്കുകള്‍ ഗര്ജ്ജിക്കുന്നത്,
കാലാളും
വാഹനവ്യൂഹവും തകര്‍ന്നടിയുന്നത്,
അക്ഷരമന്ത്രം മരിച്ച ഹൃദയത്തില്‍
ഭീകരത കടവിറങ്ങുന്നത്
ഗെയിം എന്ന വൈറസ്സിലൂടെ...

കുട്ടിയും കോലും,
കിളിമാസും,
കബടിയും തകര്‍ന്നടിഞ്ഞത്
പാടം പോയ വഴിയേ...

ഉറക്കത്തിന്‍ ഏടുകളില്‍
തല പൊന്തിച്ചു കളിയിലേക്കു മടക്കുന്നത്
അതേ വൈറസ്സിന്റെ ചതി.

ശാസ്ത്ര നിഘണ്ടുവില്‍
ലോകത്തെ എളുപ്പം വീഴ്ത്താന്‍ പാകത്തില്‍
വൈറസ്സിന്റെ പടയൊരുക്കം.

എടുത്താല്‍ പൊങ്ങാത്ത ബാഗിന്‍ തടവില്‍
ഉടല്‍ തകര്‍ന്നു മടങ്ങുന്ന കുട്ടിയെ
ജീവിപ്പിക്കുന്നത്‌
കമ്പ്യൂടറിലെ അതേ വൈറസ്...

അങ്ങനെയാണവന്‍ അരാഷ്ട്രീയതയുടെ
ബാലപാഠമഭ്യസിച്ചു
ജീവശ്ചവമാകുന്നതും...

പേര് അടയാളമാകുന്നത്... (കവിത)

ഇനി ആകാശത്ത്‌ കൂര കെട്ടാം ,
അടുത്തൂണ്‍ പറ്റിയ മാഷ്‌ ചൊല്ലീ...
പ്രസ്ക്ലബില്‍ അതെറിഞ്ഞപ്പോള്‍
മാഷിന്‍റെ പേരറിയണമെന്നായീ ...
ഒരു പേര് മതത്തെ ,
ജാതിയെ രേഖപെടുതുന്നതില്‍ ഭയന്ന്
പേരുപേക്ഷിച്ച മാഷ്‌ ...

മാഷ്‌ ഒരു മലയാള പദമെന്ന നിലയില്‍
ഹൈന്ദവ വല്ക്കരിക്കാമെന്നൊരാള്‍ ...
ഭൂമാഫിയ മണ്ണിനെ പങ്കുവച്ചതില്‍പ്പിന്നെയാണ്
മാഷിന്‍റെ ചിന്ത ആകാശത്തോളം വളര്‍ന്നത് ...

ആകാശം ഭാരതീയമെന്ന് ...
അറേബ്യയിലും ആകാശമുണ്ട്,
അമേരിക്കയിലും ,
റഷ്യയിലും ...

ആകാശത്ത്‌ കൂരകെട്ടാന്‍ ചൊല്ലിയ മാഷ്‌ മരിച്ചു ...
ചിഹ്നങ്ങള്‍ പലത് ആകാശം കണ്ടുമടങ്ങി
ക്ഷയിച്ചുകൊണ്ടിരിക്കുമ്പോഴും
ഹൃദയം പുതിയ കാഴ്ച്ചകള്‍ക്കായി ദാഹിച്ച് ...