Monday, September 26, 2016

വ്രണങ്ങൾ


മതത്തിൻ വന്മതിൽ തകർത്തു ചാടുവാൻ
വഴിതെളിച്ചവർ, തുണച്ചു നിന്നവർ
അരികിലാക്കിയോർക്കറിവായ്‌  മാറുവാൻ
നിറഞ്ഞ സ്നേഹത്താൽ കരുത്തു നല്കിയോർ ചെറിയകാലത്തിന്നിടയിലൊന്നൊന്നാ-യവർപിരിഞ്ഞപ്പോളടിയിടറിയോൾ
നരച്ച യൗവനം പിരിച്ച ബന്ധങ്ങൾ
കരച്ചിലായുള്ളിൽ പിടച്ചു നിൽക്കവേ
കരുത്തു നൽകിയാ മുരത്ത കാലത്തെ
തടുത്ത സൗഹൃദം പടിയിറങ്ങവേ
ചിരിച്ചുകാട്ടിയാ പിടച്ചിൽ നെഞ്ചിന്റെ -
യകത്തു ഭദ്രമായടച്ചു വയ്ക്കവേ
വടുക്കളായവ പതുക്കെ മാറി, യ -
ന്നൊലിച്ച നീരിന്നും കിനിഞ്ഞിറങ്ങുന്നു.
പൊറുത്ത മട്ടൊന്നു  പുറത്തു കാട്ടിലും കടുത്തനോവിനാൽ അകത്തു നീറുന്നു.
കൊഴുത്ത വേനലിൽ, പെരുത്ത മാരിയിൽ,
നനുത്ത മഞ്ഞിലും പഴുത്തു വിങ്ങുന്നു.

Thursday, March 10, 2016

നൗഷാദ് ,നിന്നെയോർത്ത്

കാലമുപേക്ഷിച്ച നാലു വര്‍ണ്ണങ്ങളും 
സ്പര്‍ഥ വളര്‍ത്തുന്ന വംശ, മതങ്ങളും 
നട്ടു നനച്ചു പടര്‍ത്താന്‍ ശ്രമിക്കുന്ന
 ദംഷ്ട്രയൊളിപ്പിച്ച മര്‍ത്യരൂപങ്ങള്‍ക്കു 
സഹജസ്നേഹത്താല്‍ സ്വന്തമുയിരു- മുടലും 
തൃണം കണക്കേ വെടിഞ്ഞ നീ 
വെറും മതത്തിന്‍ പ്രതീകമായ് . 

ഒട്ടുമില്ലത്ഭുതം, 
മതാന്ധ്യം ബാധിച്ചൊരീ കുരുടന്മാര്‍ക്കാവുമോ 
നിഷ്കാമ സ്നേഹത്തിന്റെ വെളിച്ചം ദര്‍ശിക്കുവാന്‍! 

മാപ്പ് , നിന്‍ നാമം പോലും കളങ്കപ്പെടുത്തുമീ 
നീചജന്മങ്ങള്‍ക്കൊപ്പം വാഴാന്‍ വിധിച്ചോര്‍ ഞങ്ങള്‍ 

കെട്ടകാലത്തിന്‍ കൂരിരുട്ടില്‍ തെളിയുന്ന 
നേര്‍ത്ത പ്രതീക്ഷതന്‍ ദീപമാണിന്നു

ജീവത്യാഗത്താല്‍ നീയിന്നമരന്‍ , 
നരജന്മം സമ്പൂര്‍ണ്ണമാക്കിയോന്‍ അമേയന്‍, മൃത്യുഞ്ജയന്‍ 

നീ ഇനി നീ വാഴ്ക നിത്യം, താരകക്കൂ ട്ടങ്ങള്‍ക്കു നടുവില്‍, ജ്വലിക്കുന്ന സൂര്യതേജസ്സായ് വിണ്ണില്‍.

പ്രതികരണം

അലറേണ്ട സമയത്ത് 
പിറുപിറുക്കുകയെങ്കിലും ചെയ്യാതെ 
നിശബ്ദതപാലിക്കുന്നവര്‍ 
അടിമകളോ അതോ ജഡങ്ങളോ !

മതം

ഉണങ്ങിയെന്നു നടിക്കുന്ന
മുറിവാണു ഞാന്‍ 
ഒരു ചെറിയ പോറല്‍ മതി 
പൊട്ടിയൊലിക്കാന്‍

പൂരം

കാവിലെ പൂരത്തിനേറെ നാള്‍ മുമ്പെന്റെ- 
യുള്ളിലെ കോവിലില്‍ കൊടിയേറ്റമായ്. 
നാലല്ല നാല്പതു നാളുകള്‍ നീളുന്ന 
മേളത്തിനിന്നു കൊടികയറി. 

വീണ ശ്രുതിമീട്ടി പുളളുവന്‍ പാടുന്നു 
കൂടെക്കുടവുമായ് പുള്ളോത്തിയും. 
നാഗക്കളത്തില്‍ മുടിയഴിച്ചാടുന്നു 
പൂക്കുലയേന്തിയാക്കന്യകമാര്‍. 

വല്യമ്പലത്തില്‍ വരഞ്ഞ കളത്തിലായ് 
വര്‍ണ്ണപ്പൊടികള്‍ വിതറി മെല്ലെ, 
പാട്ടുകുറുപ്പന്‍മാര്‍ പാടുന്ന താളത്തില്‍ 
വേട്ടേക്കരന്‍ വില്ലുമേന്തി നിന്നു. 

കളിവിളക്കിന്‍ തിരിനാളം തെളിഞ്ഞങ്ങു 
കേളികൊട്ടുയരുന്നു ഹൃത്തടത്തില്‍. 
പച്ചയും കത്തിയും ആടിത്തിമിര്‍ക്കുന്നു 
മേളപ്പദങ്ങള്‍ക്കകമ്പടിയായ്. 

കുണ്ഡിനനന്ദിനീ മംഗലം കേട്ടെത്തും 
റിതുപര്‍ണ്ണ സൂതനാം ബാഹുകനായ് 
നൈഷധനെത്തുന്ന രംഗം തെളിയുന്നു, 
എന്‍മനം തേങ്ങുന്നു വിരഹാര്‍ദ്രമായ്.... 
എന്‍മനം തേങ്ങുന്നു വിരഹാര്‍ദ്രമായ് ....

ബാന്ധവം

നീയാരാണെനിക്കെന്നെ-
നിക്കറിയുന്നീലിപ്പൊഴും! 
അകലാനാവുന്നീലെത്ര
തീവ്രമുള്ളിലുറച്ചിട്ടും

ചിലത് അങ്ങനെയാണ്

ചില ബന്ധങ്ങള്‍ 
ചിത്രശലഭങ്ങളെ പോലെയാണ്
പുറത്തുവരാന്‍ സമയമെടുക്കും. 
പിന്നെയൊരു പറക്കലാണ്. 
വര്‍ണ്ണച്ചിറകു വിരിച്ച്,
പൂക്കളെ ഉമ്മവച്ച്..... 
ഞൊടിയിടയില്‍ 
എല്ലാം കഴിയുമെങ്കിലും 
എല്ലാവരേയും 
അസൂയപ്പെടുത്തിക്കൊണ്ടങ്ങനെ... 
ചിലത് 
ആമയെ പോലെയും. 
ഇഴഞ്ഞും നിരങ്ങിയും
ഇടക്ക് 
തല ഉള്ളിലേക്ക് വലിച്ചും 
പിന്നെയുമിഴഞ്ഞും...
കാലങ്ങളോളം...

കള

ഒന്നിനും കൊള്ളാത്തവളായതിനാലല്ല 
നിന്നെ പറിച്ചുമാറ്റുന്നത് . 
എനിക്കു നിന്നെക്കുറിച്ചുള്ള
അറിവില്ലായ്മകൊണ്ടാണ്
ക്ഷമിക്കുക. 
ആരെങ്കിലുമൊരുനാള്‍ 
നിന്നെ നീയായ് തിരിച്ചറിഞ്ഞേക്കാം, 
 അന്ന് കള വിളയും 
വിള കളയുമായ് 
മാറിയേക്കാം
യാത്രചൊല്ലി , 
അരനാഴിക തീരുംമുമ്പേ 
ആര്‍ത്തലച്ചെത്തീ, 
കടല്‍
തീരത്തെ തേടുമ്പോലെ.

സുസ്ഥിരവും

എല്ലാത്തിനും 
നല്ല സ്ഥിരത വേണം 
തീര്‍ത്തുമസ്ഥിരമായൊരീ 
ജീവിതത്തില്‍ !
ഭൂ തകാലത്തിന്‍ 
കറുത്ത സ്മരണകള്‍ 
പിന്നില്‍ കളയട്ടെ, 
സ്വസ്ഥയാവട്ടെ ഞാന്‍, 

യാത്രയില്‍ 
മാറാപ്പിന്‍ ഭാരം കുറയ്ക്കട്ടെ...
തൊട്ടപ്പോള്‍ വാടിയത്
പ്രതികരണശേഷി നശിക്കാത്തതിനാലാണ്
അബലയായതിനാലല്ല. 

തെറിച്ചുപോകുമോയെന്ന് 
അറിയാനായിത്തന്നെയാണ് 
ശക്തിയിലൊന്നു 
തുമ്മിനോക്കിയതും